Sunday, May 27, 2012

വിദ്യാര്‍ത്ഥികളോടുള്ള പ്രൈവറ്റ് ബസ് ജീവനക്കാരുടെ വിവേചന നടപടികള്‍: ശക്തമായ നടപടിയുമായി സര്‍ക്കാര്‍

    സംസ്ഥാനത്ത് കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യേണ്ടി വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൈവറ്റ് ബസ് ജീവനക്കാരില്‍നിന്നും നിരവധി വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നെന്ന വ്യാപകമായ പരാതികള്‍ സര്‍ക്കാരില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്ക് തയ്യാറെടുക്കുന്നു. ഇത്തരത്തിലുളള വിവേചനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള ദേശീയ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതും ആയത് പരിഗണിച്ചുവരുന്നതുമാണ്. പ്രൈവറ്റ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ല, വിദ്യാര്‍ത്ഥികളെ ക്യൂവില്‍ ബസ്സിന്റെ ഡോറിന് പുറത്ത് നിര്‍ത്തിയശേഷം മറ്റ് യാത്രക്കാരെ കയറ്റിയ ശേഷം മാത്രമേ കയറാന്‍ അനുവദിക്കുന്നുള്ളൂ, ബസ്സില്‍ സീറ്റ് ഒഴിഞ്ഞുകിടാന്നാലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ല, കണ്‍സഷന്‍ നിഷേധിച്ചുകൊണ്ട് അമിത ചാര്‍ജ്ജ് ഈടാക്കുന്നു, മിനിമം ചാര്‍ജ്ജിന് കണ്‍സഷന്‍ അനുവദിക്കുന്നില്ല, സര്‍ക്കാര്‍ ഉത്തരവുകള്‍ നിലനില്‍ക്കെ അവധി ദിവസങ്ങളില്‍ കണ്‍സഷന്‍ അനുവദിക്കുന്നില്ല, പ്രൈവറ്റ് ബസ്സിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നു എന്നിവയാണ് വ്യാപകമായി ലഭ്യമായ പരാതികള്‍, മേല്‍ പരാതികള്‍ എല്ലാം തന്നെ സര്‍ക്കാര്‍ വളരെ ഗൌരവമായി വീക്ഷിക്കുന്നുവെന്നും പരാതികള്‍ നിയമാനുസൃതമായി നല്‍കുന്നതിനുളള സംവിധാനം നിലവിലുണ്ടെന്ന റിയിക്കുന്നതോടൊപ്പം ഏതേങ്കിലും തരത്തിലുളള വിവേചനം നേരിടേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട ബസ്സിന്റെ പേര്, നമ്പര്‍, റൂട്ട് എന്നിവ വ്യക്തമാക്കിക്കൊണ്ട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കോ ഗതാഗത കമ്മീഷണര്‍ക്കോ സര്‍ക്കാരിലേക്കോ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാരി മുഖേന പരാതികള്‍ നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥി സമൂഹത്തിന് നിയമാനുസൃതമായി ലഭിക്കുന്ന യാത്രാ കണ്‍സഷന്‍ മേല്‍ വിവരിച്ച പരാതികള്‍ ഉണ്ടാകാത്ത വിധത്തില്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ യാത്രാ ബസ്സുടമകളും ജീവനക്കാരും ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

No comments: