Thursday, May 8, 2014

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ കരട് മെയ് 19ന് പ്രസിദ്ധീകരിക്കും

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ കരട് ലിസ്റ്റ് മേയ് 19ന് പ്രസിദ്ധീകരിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ 2012 ഏപ്രില്‍ 10 മുതലാണ് സംസ്ഥാനത്ത് സെന്‍സസ് നടത്തിയത്. സംസ്ഥാനത്തെ 77.39 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങളാണ് ഇതുവഴി ശേഖരിച്ചിട്ടുള്ളത്. പന്ത്രണ്ടാം പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍സസ് നടത്തുന്നത്. ഇതോടെപ്പം തന്നെ രാജ്യത്തെ പൗരന്‍മാരുടെ വിവരങ്ങളും ഈ സെന്‍സസിനൊപ്പം ശേഖരിച്ചു. കരട് പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കും. 28നകം ഗ്രാമസഭ/വാര്‍ഡ്‌സഭ വിളിച്ച് പട്ടിക പരിശോധിക്കും. പരാതികള്‍ പഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറിമാരും, മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് തല ഉദ്യോഗസ്ഥരും സ്വീകരിക്കും. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ ജൂണ്‍ എട്ട് വരെ പരാതി സ്വീകരിക്കും. ഹിയറിംഗ് നടത്തി പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. പ്രാഥമിക ഹിയറിംഗില്‍ പരാതിയുള്ളവര്‍ക്ക് ജില്ലാ തലത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാം. പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം ഹിയറിംഗ് നടത്തി തീരുമാനമെടുക്കും. അന്തിമലിസ്റ്റ് ജൂലൈ രണ്ടിനു പ്രസിദ്ധീകരിക്കും. 19 ന് പ്രസിദ്ധീകരിക്കുന്ന ലിസ്റ്റില്‍ തെറ്റായി കാണുന്ന വിവരങ്ങള്‍ അവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ തിരുത്താം. സെന്‍സസ് സമയത്ത് വിവരങ്ങള്‍ നല്‍കുവാന്‍ കഴിയാതെ വന്നവര്‍ക്കും അപേക്ഷിക്കാം. അന്തിമമായി പ്രസിദ്ധീകരിക്കുന്ന ലിസ്റ്റ് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡമനുസരിച്ച് സെന്‍സസില്‍ രേഖപ്പെടുത്തിയ ഓരോ കുടുംബത്തെക്കുറിച്ചുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ദാരിദ്ര്യരേഖാ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു

No comments: