Wednesday, May 23, 2012

വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് ഏകീകൃതനയം ഉണ്ടാകണം

       വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് ഏകീകൃത നയം ഉണ്ടാകണമെന്ന് പിആര്‍ഡി-സാംസ്ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ ഇതു സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയതായും മന്ത്രി പിആര്‍ ചേംബറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പലിശനിരക്ക് ഈടാക്കുന്നത് അടിസ്ഥാന നിരക്കിലായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ഒരു ബാങ്കു തന്നെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത്. പലിശയീടാക്കുന്നതു പോലും പലതരത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഒരേ കോളജ് വിദ്യാര്‍ഥികളില്‍ നിന്നും തന്നെ വിദ്യാഭ്യാസ വായ്പയ്ക്ക് പലതരത്തിലുള്ള പലിശ ഈടാക്കുന്ന സ്ഥിതിയുണ്ട്. വായ്പ സംബന്ധിച്ച് ഒരു പൊതുസമീപനം ഉണ്ടാക്കുന്നതിനായി ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെരിറ്റ് ക്വോട്ടയ്ക്ക് മാത്രമാണ് വായ്പ നല്‍കുന്നതെന്നും മാനേജ്മെന്റ് ക്വോട്ടയിലുള്ളവര്‍ മെരിറ്റില്‍ പെടുന്നില്ലായെന്നുമുള്ള ബാങ്കുകളുടെ സമീപനം സ്വീകാര്യമല്ല.മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കും ബാങ്ക് വായ്പയ്ക്ക് അര്‍ഹതയുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കൂടുതലുള്ളത് മാനേജ്മെന്റുകളാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന വിദ്യാഭ്യാസ വായ്പ കൂടുതല്‍പ്പേരിലേക്ക് എത്തുന്നില്ലെന്നതാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ മാനേജ്മെന്റ് ക്വോട്ടയിലുള്ളവര്‍ക്ക് കൂടി വിദ്യാഭ്യാസ വായ്പ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ്-തീര മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ വൈമുഖ്യം പുലര്‍ത്തുന്നു. ഇത് ആശാസ്യമല്ല.ഈ പ്രശ്നം പരിഹരിക്കണമെന്ന് സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പയെടുക്കുന്ന വിദ്യാര്‍ഥിയോ കുടുംബത്തിലെ ധനസമ്പാദകനായ അംഗമോ മരണപ്പെട്ടാല്‍ വായ്പ എഴുതിത്തള്ളണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ എസ്എല്‍ബിസി തീരുമാനം നടപ്പായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി നിര്‍ബന്ധമായും ഇതിന്റെ ഭാഗമായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി മുതല്‍ വിദ്യാഭ്യാസ വായ്പയെടുക്കുന്നയാള്‍ ഇന്‍ഷുറന്‍സ് കവറേജില്‍ ചേരണമെന്നും വായ്പത്തുകയില്‍ നിന്നും പ്രീമിയം തുക ഈടാക്കുന്ന തരത്തിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് വിശദീകരിച്ചു. വിദ്യാഭ്യാസ വായ്പ നിരക്കു കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ പ്രയോഗിക നിലപാടു സ്വീകരിക്കണം. പലിശയുടെ കാര്യത്തില്‍ കൃത്യമായ നയം രൂപീകരിക്കണമെന്നും ഒരു കാരണവശാലും പലിശനിരക്ക് കൂട്ടരുതെന്ന് മുഖ്യമന്ത്രി ബാങ്കുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. വിദ്യാഭ്യാസ വായ്പ മെരിറ്റിലുള്ളവര്‍ക്കൊപ്പം മാനേജ്മെന്റ് ക്വോട്ടയിലുള്ളവര്‍ക്കും ബാധകമാക്കണമെന്ന ബാങ്കുകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതുമൂലം ഇനിയൊരു ആത്മഹത്യ കേരളത്തിലുണ്ടാകരുതെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച പൊതു സമൂഹത്തിന്റെ ആശങ്ക യോഗം വഴി ബാങ്കധികൃതരെ ബോധ്യപ്പെടുത്താനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി

No comments: