Thursday, May 17, 2012

ആരോഗ്യവകുപ്പില്‍ മിനിസ്റീരിയല്‍ ജീവനക്കാര്‍ക്കൊഴികെ ഇനി ഡപ്യൂട്ടേഷന്‍ അനുവദിക്കില്ല

    ആരോഗ്യവകുപ്പില്‍ മിനിസ്റീരിയല്‍ ജീവനക്കാരൊഴികെയുള്ളവര്‍ക്ക് മെയ് ഏഴു മുതല്‍ ഡപ്യൂട്ടേഷന്‍ (അന്യത്ര സേവനം) അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. കേരളത്തില്‍ പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഡപ്യൂട്ടേഷന്‍ വഴി മറ്റു വകുപ്പുകളില്‍ ജോലി നോക്കുന്നത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പു ഡയറക്ടര്‍ സര്‍ക്കാരിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. പ്രത്യേകം വൈദദ്ധ്യം വേണ്ട തസ്തികകളിലും മേഖലകളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ ആരോഗ്യവകുപ്പില്‍ നിന്നും അന്യത്ര സേവനം വഴി മറ്റു വകുപ്പുകളില്‍ ക്ളറിക്കല്‍ തസ്തികയില്‍ ജോലി നോക്കിവരുന്നുണ്ട്. ഇപ്രകാരമുള്ള നിയമനം വഴി ഒഴിവുണ്ടാകുന്ന തസ്തികകളില്‍ പിഎസ് സി ലിസ്റിന്റെ അഭാവവും മറ്റ് കാരണങ്ങള്‍ മൂലവും നിയമനം നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്. ഇത് ആരോഗ്യവകുപ്പിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിലെ മിനിസ്റീരിയല്‍ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്ക് മറ്റ് വകുപ്പുകളിലേക്ക് അന്യത്ര സേവനം അനുവദിക്കേണ്ടെന്ന് തീരുമാനമുണ്ടായത്.

No comments: